മമ്മൂട്ടിയുടെ സൗന്ദര്യവും ചെറുപ്പവും അമ്പരപ്പിക്കുന്നതെന്ന് ലോക പ്രശസ്ത m വ്ലോഗ്ഗർ നിക്കോളായ് തിമോഷ്ചക്ക്
നമ്മൾ ജീവിക്കുന്നത് എത്ര അത്ഭുതകരമായ ലോകമാണ്എന്നതിനെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ലോകം ചുറ്റി സഞ്ചരിക്കുന്നതിനായി സ്കൂൾ അദ്ധ്യാപക ജോലി ഉപേക്ഷിച്ച ലോക പ്രശസ്ത വ്ലോഗർ നിക്കോളായ് തിമോഷ്ചക്ക് രണ്ട് മാസത്തോളമായി ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്റെ യാത്ര തുടരുകയാണ്. ഇതുവരെ ഹവായ്, ബാലി, ഇറ്റലി, ശ്രീലങ്ക എന്നിവയുൾപ്പെടെ 10 രാജ്യങ്ങൾ സഞ്ചരിച്ച നിക്കോളായ് മലയാളികളുടെ ആദിത്യ മര്യാദയാണ് തന്നെ ഏറ്റവുമധികം ആകർഷിച്ചത് എന്ന് ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചു.
മലയാള സിനിമകൾ കണ്ടിട്ടില്ലെങ്കിലും മലയാളത്തിന്റെ നിത്യ വിസ്മയം മമ്മൂട്ടിയെ അറിയാമെന്ന് അദ്ദേഹം പറയുന്നു. ക്രോക്കോഡയിൽ മീഡിയ എന്ന യൂട്യൂബ് ചാനലിൽ ഇന്ദ്രസേനൻ കെ വിജയനുമായുള്ള സംഭാഷണത്തിൽ നിക്കോളായ്, മമ്മൂട്ടിയുടെ സൗന്ദര്യത്തെക്കുറിച്ച് വാചാലനായി. ഈ പ്രായത്തിലും മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണ് എന്ന് അതിശയത്തോടെ ചോദിക്കുകയാണ് അദ്ദേഹം. നാൽപ്പത് വയസിനപ്പുറം മമ്മൂട്ടിക്ക് പ്രായം തോന്നുകയില്ലെന്നും നിക്കോളായ് പറയുന്ന. അവതാരകൻ പഠിപ്പിച്ചുകൊടുക്കുന്ന വടക്കൻ വീരഗാഥയിലെ ‘നിത്യഹരിത’ ഡയലോഗുകളിൽ ഒന്നായ “ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ..” നിക്കോളായ് അനുകരിക്കുന്നുമുണ്ട്.ഭാഷാ ദേശ വ്യത്യാസങ്ങൾക്കപ്പുറം മമ്മൂട്ടിയിലെ നടനേയും താരത്തേയും ആരാധിക്കുന്ന, അദ്ദേഹത്തിന്റെ ആകാര സൗന്ദര്യത്തിൽ ആകൃഷ്ടരാകുന്ന അനേകരിൽ ഒരാളായി മാറുകയാണ് നിക്കോളായ് തിമോഷ്ചക്ക്.
വ്യത്യസ്ത കഥാപാത്രങ്ങളെ അനശ്വരമാക്കി മലയാളത്തിന്റെ മഹാനടനം തന്റെ അജയ്യമായ അഭിനയ സപര്യ തുടരുമ്പോൾ ശരീര സംരക്ഷണത്തിൽ അദ്ദേഹം പുലർത്തുന്ന നിഷ്ക്കർഷകൾ കൂടി ചേർത്തുവായിക്കാവുന്നതാണ്. പ്രശസ്ത തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ ‘മമ്മൂട്ടി, കാഴ്ച്ചയും വായനയും’ (ഡി.സി ബുക്ക്സ് ) എന്ന പുസ്തകത്തിൽ കുറിച്ചത് ഇങ്ങനെ – ” പ്രായം, ശരീരഘടന എന്നീ ഘടകങ്ങളെ മമ്മൂട്ടി എന്ന താരം നോക്കിക്കാണുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഉടൽ എന്ന സ്ഥലത്തിന്റെ ഭൂമി ശാസ്ത്രമാണ് ഒരു നടന്റെ പ്രായാധിക്യത്തെ അയാളുടെ താര പദവിക്കു കോട്ടംതട്ടാത്ത വിധത്തിൽ ന്യൂനീകരിക്കുന്ന പ്രധാന ഘടകം. തന്റെ മകളായും കാമുകിയായും ഭാര്യയായും അഭിനയിച്ച അഞ്ജു സിനിമാ രംഗത്ത് നിന്ന് പുറത്തുപോയിട്ടും മമ്മൂട്ടി ഇന്നും താര പദവിയിൽ തുടരുന്നു. ശരീരം എന്ന സ്ഥലത്തിന്റെ വിന്യാസക്രമത്തിലും അവതരണ രീതിയിലും മമ്മൂട്ടി പുലർത്തുന്ന നിഷ്ക്കർഷകൊണ്ടാണിത് സാധിച്ചതെന്നുപറയാം.
പ്രായത്തിന്റെ കുരിക്കിനെ ഉടൽ എന്ന ആയുധം കൊണ്ട് വകഞ്ഞു മാറ്റുക എന്നതാണ് മമ്മൂട്ടിയുടെ നിലനിൽപ്പ് തന്ത്രം. തടി കട്ടയ്ക്കിരുന്നില്ലെങ്കിൽ ഇരുമ്പിനെ കാന്തം എന്ന പോലെ പ്രേക്ഷകരെ തന്റെ താര പ്രഭാവത്തിലേക്ക് വലിച്ചടുപ്പിക്കാനാകില്ലെന്ന സത്യം മമ്മൂട്ടിക്ക് മറ്റാരേക്കാളും നന്നായി അറിയാം”
Comments
Post a Comment